Monday, April 20, 2015

നീ

ചിലപ്പോൾ നിറച്ച് തെളിച്ച് വരും
ചിലപ്പോൾ വരണ്ടുണങ്ങും
ചിലപ്പോൾ അണിചേരും
ചിലപ്പോൾ കലഹിക്കും
ചിലപ്പോൾ മഴ പോലെ ചിതറിച്ചിരിക്കും
കടൽ പോലെ ഏകാന്തമായി കരയും
ചില സമയത്ത് സുഹൃത്തിനെപ്പോലെ
ചില നേരത്ത് ശത്രു,
ചിലപ്പോൾ നീ തന്നെ മാറും
ആകാശമാകും
ഭൂമിയാകും
ഭ്രാന്താകും
ഭയമാകും
നിന്നെ പോലെ ഒരു അഭിസാരികയെ
ഞാൻ കണ്ടിട്ടില്ല
പുണർന്നിട്ടില്ല
ഒരോ വരവിലും പുതിയ മുഖം
പുതിയ ശരീരം
മുലക്കണ്ണുകൾ
യോനീ ദലങ്ങൾ
സ്നേഹ പ്രകടനങ്ങൾ
വിലപേശലുകൾ
എന്നിട്ടും നീയെന്നു കേൾക്കുമ്പോൾ
ഞാൻ എല്ലാം മറക്കുന്നു
ഞാൻ നീയാകുന്നു
നീ ഞാനാകുന്നു
നമ്മൾ അന്യോന്യം പിണഞ്ഞ് നമ്മളല്ലാതാകുന്നു
വരികളാകുന്നു
വാക്കായ് പിരിയുന്നു
അവസാനത്തിൽ .....
അവസാനമെന്നൊന്നിലെന്നു പറഞ്ഞ്
നീ വാക്കുപേക്ഷിച്ച്
പടം പൊഴിച്ചു
പുതിയ മുഖവും
പുതിയ ശരീരവും
മുലക്കണ്ണുകലും
യോനീ ദലങ്ങളും
സ്നേഹ പ്രകടനങ്ങളും
വിലപേശലുകളുമാകുന്നു
എന്നിട്ടും നീയെന്നു കേൾക്കുമ്പോൾ
ഞാൻ എല്ലാം മറക്കുന്നു....

സവേര -ആയിരം ചോദ്യങ്ങൾ നട്ട ഒരു കുട്ടിയുടെ കഥ


(സവേര ഒട്ടും പ്രതീക്ഷിക്കാതെ കണ്ടു മുട്ടിയ ഒരു കുഞ്ഞനുജത്തി . മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഷൈനയുടെയും രണ്ടാമത്തെ മകൾ.. ആദ്യം എന്നോടു ചോദിച്ച ചോദ്യം മാൻ ഹൂ പ്ലാന്റട് ട്രീസ് എഴുതിയതു ആരു എന്നതായിരുന്നു.. ഇത് എന്നല്ല അവൾക്ക് ഞാനടങ്ങുന്ന സമൂഹത്തോടു ചോദിയ്ക്കാൻ ഉള്ള ഒരു ചോദ്യത്തിനും ഉത്തരം ഇല്ല എന്ന ഭയം ആണ് ഇതിനു ആധാരം)




രംഗം 1
ഒരു ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ
ട്രാഫിക്ക് സിഗ്നലിൽ പെട്ട് എന്നിൽ കുരുങ്ങിക്കിടക്കുന്നുണ്ട്
ഏറെ നേരമായി ചുവപ്പ് നിറം നോക്കി അക്ഷമനായി
അത് നിന്നെ അന്വേഷിച്ചു
അരാണ് നീ സവേര..????
ഒരായിരം ചോദ്യങ്ങൾ നിറച്ചു എന്നിലേയ്ക്ക് നിറയൊഴിച്ചതു നീയായിരുന്നു.
ഒട്ടും നിഷ്ക്കളങ്കത ചോരാതെ നീ ആദ്യ ചോദ്യം ചോദിച്ചു
who wrote the book ** മാൻ ഹു പ്ലാന്റെട് ട്രീസ് ?
തിരിച്ച് വന്നു ജീൻ ഗിയാനോ ഒരു നൂറാവർത്തി എന്നിൽ കാടു പിടിപ്പിച്ചു..
നൂറായിരം ചില്ലയിൽ അത് പടരന്നു പന്തലിച്ച് കായ്ച് മരച്ചു നിനക്കുള്ള ഉത്തരവുമായി  നിന്നു...

രംഗം 2 നാടകം
കളി തുടങ്ങി
ഇരുണ്ട സ്റ്റേജിന്റെ മൂലയിൽ
അവൾ ഇരുന്നു തന്റെ കൈയിലെ ടാബ്ലെറ്റിൽ
മാൻ ഹു പ്ലാന്റെട് ട്രി വായിക്കുന്നു .
എന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു..
മുഖം മൂടി മടുത്തു ഞാൻ തിരിച്ച് അണിയറയിലേയ്ക് എത്തുന്നു
ഹെഡസെറ്റിൽ *ഹരിദാസ് വേരോടുന്നുണ്ട്
"വിധിമതം നിരസിച്ചീടാമോ ?????"
വീണ്ടും അവൾ ചിരിച്ച് ഒരായിരം ചോദ്യങ്ങൾ പാകിക്കൊണ്ടിരുന്നു
മുളച്ചവ മുളയ്കാത്തവ
പട്ടൂപോയവ....
ആർക്കും ഉത്തരം തരാൻ കഴിയാത്ത ചോദ്യങ്ങൾ നട്ടു ഒരു കാടുണ്ടാക്കി നീ
രാത്രികൾ പകലുകൾ ആളുകൾ ആശയങ്ങൾ എല്ലാം അതിനുള്ളിൽ പെട്ട്
നിന്റെ ചോദ്യത്തിന് ഉത്തരം തരാൻ കഴിയാതെ കുഴങ്ങുന്നുണ്ട്.
ഇന്നും ജീൻ ഗിയാനോ കാട്ടിൽ 
നീ നട്ട ചോദ്യത്തിനുത്തരമില്ലാതെ വേരുറയ്ക്കാതെ ആടിയാടി
നില്ല്ക്കുന്നുണ്ട് ഞാൻ..


രംഗം 3
ഇരുട്ട് ഈവനിങ്ങ് ഷിഫ്റ്റ്‌ കഴിഞ്ഞു
അയഞ്ഞ റ്റൈയും ഐഡി കാര്ഡും ഒപ്പം കിട്ടിയ കൂട്ടുകാരിയുമൊത്തു
തിരക്കിട്ടൊരു ഓട്ടോയിൽ ഇങ്ങു ദൂരെ
ഈ മഹാ നഗരത്തിന്റെ തിരക്കില ട്രാഫിക്ക് ജംഗ്ഷനിൽ
എനിക്കൊപ്പം പച്ചയിലേക്ക് ഉള്ള ദൂരം അളന്നു നില്ക്കുന്നു
ഒരൊറ്റ മരത്തണലിൽ ഒരായിരം നിഴലുകളെ പെറ്റ്
ആ ചോദ്യങ്ങൾ ഇപ്പോഴും എന്നിൽ
വേരുകളാഴന്നു നില കൊള്ളുന്നുണ്ട് ..
സവേര നീ നട്ട കാടുകൾ ആണ് ഇതെല്ലം
ഉത്തരം നല്കാൻ ആര്ക്കും പറ്റാത്ത
അഥവാ ഉത്തരങ്ങൾ ഇല്ലാത്ത നൂറായിരം കാടുകൾ
അവിടെ എവിടയോ ഒരു ഒച്ച കേൾക്കുന്നുണ്ട്.....
-------------------------------------------------------------------
** ജീൻ ഗിയാനോ എന്നാ ഫ്രഞ്ച് എഴുത്തുകാരന്റെ പ്രശസ്തമായ കഥ.
*** വെണ്മണി ഹരിദാസ്‌ ഭാവഗായകൻ എന്ന് അറിയപ്പിട്ടിരുന്നു പ്രശസ്ത കഥകളി ഗായകൻ
**** സന്താനഗോപാലം കഥകളിയിലെ പദം