Thursday, December 6, 2018

അവൻ അവൾ കടമ്പ



എന്നാണു നിന്നെ ഞാൻ അവസാനമായി ചുംബിച്ചത് ?
മകളെ ഡിഗ്രിക്ക് ചേർത്ത് തിരിച്ചു വന്ന രാത്രി
കലങ്ങിയ കണ്ണുകൾ കൂട്ടിപ്പിടിച്ച്
ഒരു പതിവില്ലയ്മ പോലെ ചുംബിച്ചിരുന്നു.
അതിനു മുന്നേ ഓർമ്മയില്ല
ആദ്യകാലത്ത് എപ്പോഴോ ....
ഒരു ചുംബനത്തിനു ഒരു മകൾ ദൂരം
ഞാൻ ചിരിച്ചു
അവളും

കനപ്പെട്ടിരിക്കുന്നു അവളുടെ കൈയ്യുകൾ
ചുളിവുകൾ വീണിട്ടുണ്ട്
ചുണ്ടുകൾ,
മുലകൾ,
വയർ,
കാലുകൾ...
വയസ്സായിരിക്കുന്നു അവൾക്ക്
തഴമ്പിച്ചിരിക്കുന്നു വിരലുകൾ
പൊള്ളിയ ചില പാടുകൾ
അത്രയൊക്കെ ആയിരിക്കുന്നു അവൾ

എന്നാണു ഞാൻ നിന്നെ അവസാനമായി ആലിംഗനം ചെയ്തതെന്നു ഓർമ്മയുണ്ടോ?

ഇല്ല !
അവൾ ഭാവവ്യത്യാസം തരാതെ തന്നെ പറഞ്ഞൊപ്പിച്ചു

മകളെ മാറ്റിക്കിടത്തിയ ചില രാത്രികളിൽ ആകണം എന്നു ഞാൻ ഭാവിച്ചു

എന്തോ....
ഓർത്തെടുത്തിട്ട് തീരെ കാര്യമില്ലെന്നും അത് പ്രസക്തമല്ലെന്നും ഉള്ളതിനാൽ
ഓർക്കുവാൻ പോലും അവളോ‌‌‌ ഞാനോ മിനക്കെട്ടില്ല
...
എന്തുകൊണ്ടാകാം ഞാൻ അവളെയോ
അവൾ‌ എന്നെയോ ചുംബിക്കാൻ മുതിരാഞ്ഞത്
എന്തേ അണപ്പുകൾക്കിടയിൽ പതിനെട്ടു വർഷത്തിന്റെ നീണ്ട ഇടവേള...

നമ്മൾ അവസാനമായി നമ്മളായത് എപ്പോളാകും
എന്നു ഞാൻ വീണ്ടും ചോദിക്കാൻ ആഞ്ഞപ്പോൾ
കൺപോളകൾ അടഞ്ഞു തുടങ്ങും മുന്നേ
ആസാദ്ധ്യമെന്ന് തോന്നിക്കും വിധം
അവൾ ഒന്നു പുഞ്ചിരിച്ചു
പതുക്കെ ചെവിയിൽ പറഞ്ഞു
എന്തെന്നും ഏതെന്നും ചിന്തിക്കുക തന്നെ അസാദ്ധ്യമായ‌ പതിനെട്ടു വർഷം ഇനിയും കടന്നു പോകാം

മകളെ ചേർത്തു വന്ന രാത്രികൾ
അമ്മ മരിച്ച രാത്രികൾ
കൂട്ടുകാരൻ വണ്ടിക്കടിയിൽപ്പെട്ട രാത്രി
ഇങ്ങനെ ചില രാത്രികളിൽ
നമ്മൾ നമ്മൾ എന്നു പറയാൻ പറ്റും വിധം അടുത്തിട്ടുണ്ടാകാം
ആലിംഗനം ചെയ്തിട്ടുമുണ്ടാകും
മുഴുമിക്കാൻ ഒന്നുമില്ലാത്ത വിധം അവളുടെ കണ്ണുകൾ അടഞ്ഞു
പതിനെട്ടു വർഷം
പെട്ടെന്നു കഴിഞ്ഞപോലെ തോന്നു

...

അവൻ കടമ്പയും അവൾ കടമ്പയും പ്രത്യക്ഷത്തിൽ ഒന്നെന്നു തോന്നിയാലും
സൂം ചെയ്ത് അവസാന പികസലിൽ എത്തിയാൽ
ഒരു പക്ഷേ അവൾ കടമ്പ മാഞ്ഞു പോയേക്കാം
അതിൽ തിരുത്തലുകൾ നടത്തിയേക്കാം
അവൾ ചിലപ്പോൾ
ഒറ്റയായ
ചുളിഞ്ഞ
വറ്റാറായ
കണ്ണുകളടച്ച് ഉറങ്ങാൻ ശ്രമിക്കുന്ന
ഒരു ഒറ്റ കറുത്ത പിക്സൽ മാത്രമാകാം

Thursday, May 17, 2018

രാത്രിയിൽ നഗരത്തിലേയ്ക്ക് എയർ ഇന്ത്യ എ ഐ 55 ലാൻഡ് ചെയ്യുമ്പോൾ



രാത്രിയിലെ ആകാശം പോലെത്തന്നെ
സുന്ദരമാണു ഭൂമിയും
ഉറക്കമില്ലാത്ത കണ്ണുകൾ ഉള്ളവൾ
വലിയ കമാനങ്ങൾ അവളുടെ മൂക്കുത്തി
നിര നിരയായ ഹെഡ്ലൈറ്റുകൾ അവളുടെ അരഞ്ഞാണം.

ലാൻഡ് ചെയ്യാൻ താഴ്ന്ന് പറന്ന ഒരു ഫ്ലൈറ്റിന്റെ വിൻഡോ സീറ്റിലിരുന്നു താഴേയ്ക്ക് നോക്കിയാൽ
ഹാലോജൻ പുഴ നഗരത്തിനു മീതെ പരന്നൊഴുകുന്നത് കാണാം
അതിന്റെ കൈവഴികൾ എത്താത്ത ചില ഗലികളിൽ ആളൊഴിഞ്ഞ് ചില റോഡുകളിൽ ഇരുട്ട് ആരോടെന്നില്ലാതെ പരാതി പറഞ്ഞു
 പുതച്ച് കിടക്കുന്നുത് കാണാം

രാത്രിയിൽ വൈരങ്ങളെന്ന പോലെ നഗരം തിളങ്ങും
ഉറക്കം മുറ്റിയ നഗരാഭരണങ്ങൾ അവയുടെ
ഉറങ്ങാത്ത കണ്ണുകൾ നമ്മെ തുറിച്ച് നോക്കും

ഉറക്കമില്ലാത്ത  ഈ മഹാ പ്രവാഹത്തിലേയ്ക്ക് അടുത്തുള്ള ചോളുകളെ വിറപ്പിച്ച് ഒരു ഐയർ ഇന്ത്യാ ഫ്ലൈറ്റ് പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലുന്നു
അതിന്റെ ചിറകുകൾ ചോളുകൾക്ക് മീതെ
പരുന്തുകളെപ്പോലെ വട്ടമിടുന്നു

ചോളിലെ ഒറ്റമുറിയിലെ റ്റീ വി സെറ്റ് വിറയ്ക്കുന്നു
തൊട്ടിലിൽ ആടുന്ന കുട്ടി കരയുന്നു
അമ്മ എഴുന്നേറ്റ് ഫ്ലൈറ്റിനെ പ്രാകുന്നു
മൂത്തവൻ ചിറകുകളെ എത്തിപ്പിടിക്കാൻ ചാടുന്നു
ആടിയാടി ചോളുകൾ അലിഞ്ഞ് അലിഞ്ഞ് രാത്രിയിൽ ഉറങ്ങുമ്പോൾ
മീതെ നഗരത്തിന്റെ വൈരങ്ങൾ കണ്ട മനുഷ്യ ശരീരങ്ങൾ വൈകിയെത്തിയതിനെയോർത്ത്
വൈദ്യുതിപ്പുഴയിലേയ്ക്ക് ഓലാ ഊബർക്യാബ് വെളിച്ചങ്ങളായി ഊളിയിടുമ്പോൾ
ക്യാബിൻ ക്രൂ നാളത്തെ ട്രിപ്പിനെപ്പറ്റി വ്യാകുലപ്പെടുമ്പോൾ.

കണ്ണുകൾ അടയ്ക്കാൻ തുടങ്ങവെ മറ്റൊരു പരുന്തിനെ‌ ചെക്കൻ ചാടിപ്പിടിച്ച് ഉറങ്ങാൻ തുടങ്ങുമ്പോൾ
ഇളക്കം തരാട്ടുപോലെ കേട്ട്
തൊട്ടിലിൽ കിടന്നവൾ കരച്ചിൽ നിർത്തുമ്പോൾ
മെല്ലിച്ച ശരീരം നാളെ വിൽക്കാനുള്ള ദോശക്ക് മാവാട്ടി തുടങ്ങുന്നു..
ഉന്തുവണ്ടിയിൽ കല്ലെടുത്ത് വയ്ക്കുന്നു
പതുക്കെ‌ വണ്ടി തള്ളി തുടങ്ങുമ്പോൾ
ലേറ്റ് ആയി വന്ന് മറ്റൊരു എയർ ഇന്ത്യ‌
ചോളുകളെ വിറപ്പിച്ച് ലാന്റ് ചെയ്യുന്നു.
വണ്ടി തള്ളി അവൾ പ്രവാഹത്തിലേയ്ക്ക് മുങ്ങുന്നു.
.............................................................

മുബൈ എയർപോർട്ടിനു വളരെ അടുത്തായി നിറച്ച് ചോളുകൾ അഥവാ അസ്ബെസ്റ്റോസ് ഒറ്റമുറി വീടുകൾ ഉണ്ട് ഒരോ ലാഡിങ്ങും റ്റേക്ക് ഓഫും എല്ലാം ചോളുകളെ വിറപ്പിച്ച് കൊണ്ടിരിക്കും. അസഹനീയമായ അതിന്റെ ശബ്ദം അവരിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്....

Saturday, December 30, 2017

പിറ്റേന്ന്

പിറ്റേന്ന് എന്താകുമെന്ന് അറിയില്ല‌
ചിലപ്പോൾ എഴുന്നേറ്റില്ലെന്നു വരാം
രാത്രിയിൽ നമ്മൾ‌ പോലും അറിയാതെ
നിശ്ബമായി ഒരു ഐസുകട്ടയോളം തണുത്തുറഞ്ഞേക്കാം.
പിറ്റേന്ന് ഒരു‌ ആൾക്കൂട്ട ഇരമ്പലിൽ എൽഫിൻസ്റ്റൺ റോഡിലെ ഒരു തിരക്കുള്ള ഫ്ലൈയ്യോവർ ഞെരുക്കമാകാം¹
ലോക്കൽ വണ്ടിയിൽ ഓടിക്കയറുന്നതിനിടയിൽ ഒരു സെക്കന്റിന്റെ‌ വ്യതാസത്തിൽ രാജ് വാഡി ഹോസ്പ്പിറ്റലിലെ‌ ഒഴിഞ്ഞ കോണിൽ തുരിമ്പിച്ച ഒരു സ്റ്റ്രെക്ച്ചറാകാം²

പിറ്റേന്ന്
ഒറ്റമുറി‌ ഫ്ലാറ്റിൽ കാണാൻ വരു‌ന്നവരുടെ തിരക്കാകും
സുഹൃത്തൊരുത്തൻ ഉണ്ട്
വരു‌ന്നവർക്കൊക്കെ അവൻ കാപ്പിയിട്ട് കൊട്ക്കുന്നുണ്ടാകും
ആരെങ്കിലും ക്രിമറ്റോറിയത്തിൽ ഒരു‌‌ സ്ലോട്ട് ബുക്ക് ചെയ്യുമായിരിക്കും
അവൾ‌ കരഞ്ഞുവീർത്ത കണ്ണുകൾ‌ ഒപ്പി
പെട്ടെന്ന് ഞാൻ‌ കണ്ണു തുറക്കുമെന്ന പ്രതീക്ഷയോടെ മകളെയും കെട്ടിപ്പിടിച്ച് ഇരിക്കുകയായിരിക്കും
ഘാട്ക്കോപ്പറിൽ നിന്നുള്ള‌ ഫാസ്റ്റ് മിസ്സാകുമെന്ന സമാധാനക്കേടില്ലാതെ
പിറ്റേന്ന് പിറ്റേന്ന് എന്താകുമെന്ന് ഒരു
അറിവുമില്ലാതെ ഉറങ്ങാൻ കിടക്കുമ്പോൾ
മരണത്തെക്കുറിച്ചെങ്കിലും സ്വപ്നം കാണുക
എന്നല്ലാതെ നമുക്ക് എന്തു ചെയ്യാനാകും...


1.മുംബൈയ്യിലെ തിരക്കേറിയ. ഒരു റെയിൽവേ സ്റ്റേഷനിൽ ഈയടുത്ത് ഒരു ദിവസം ഓവർബ്രിഡ്ജ് തകരുന്നു എന്ന് ആരോ വിളിച്ചു പറഞ്ഞതിൽ പരിഭ്രാന്തരായ ജനങ്ങൾ രക്ഷപ്പെടാൻ നോംക്കുന്നതിനിടയിൽ നിന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേരോളം മരിച്ചിരുന്നു
2. മുംബൈ ലോക്കൽ റ്റ്രെയിനിൽ ഉണ്ടാകുന്ന അപകടത്തിൽപെട്ടവരെ സ്ഥിരമായി കൊണ്ടുപോകുന്ന ഒരു സർക്കാർ ആശുപത്രി

മറവി


ഇങ്ങനെ മറന്നു തുടങ്ങിയാൽ ശരിയാകില്ല
ഒപ്പം‌ പഠിച്ചവരെ
കളിച്ചവരെ
ഉമ്മ വച്ചവരെ
എത്രയാളുകളെയാണു ഒറ്റയടിയ്ക്കിങ്ങനെ മറന്നു പോകുന്നത്
തീപ്പട്ടിപ്പടങ്ങൾ
തുണ്ട് പുസ്തകങ്ങൾ
ഷക്കീല പോസ്റ്ററുകൾ
ലേബലുകൾ
എത്രയോ‌ സൂക്ഷിപ്പുകളെ

വടക്കേമുറി വിളക്കുങ്കാലു
അന്തോണി മാഷ് സുമ റ്റീച്ചറു
കണക്ക് ക്ലാസ് ജീവൻ ബസ്സ്
എത്രയോ വഴികളെ
സ്ക്കൂളിലേയ്ക്ക്
വീട്ടിലേയ്ക്ക്
കുളക്കടവിലേയ്ക്ക്
കലുങ്കിനടുത്തേയ്ക്ക്
എത്രയോ ഓർമ്മകളെ

മറന്ന് മറന്ന് ചിലപ്പോൾ ഒരു പഞ്ഞി കഷ്ണത്തോളം മൃദുവാണെന്നു തോന്നാറുണ്ട്
ഒരു കാറ്റടിച്ചാൽ പറക്കുന്നത്രയും ഭാരക്കുറവ്
ചിലപ്പോൾ ഒന്നുമില്ലായ്മയുടെ അത്രയും കനപ്പെടുന്നെന്നും തോന്നാറുണ്ട്
പക്ഷേ ഇപ്പോൾ കണ്ണാടിയിലേയ്ക്ക് നോക്കാൻ ഭയമാണു
പെട്ടെന്ന് മറന്ന ഒരു അപരിചിതനെക്കണ്ട് പേടിച്ചാലോ എന്നോർത്ത്...
അവനെ പണ്ടെങ്ങോ കണ്ട ഒരോർമ്മ കാറ്റത്തൊരു അപ്പൂപ്പൻ താടി പോലെ പതുക്കെ അടർന്ന് പറക്കാൻ തുടങ്ങുന്നു...