Monday, May 23, 2011

തച്ചനും മകനും...

ഇന്നലെ പണിത വിഗ്രഹത്തിനു
അഭിസാരികയുടെ പുഞ്ചിരി .
വട്ടമെന്ന് കരുതിയാൽ ചതുരമായി മാറുന്ന
ചതുരമെന്നു ധരിച്ചാൽ കോണായി മാറ്റുന്ന
തച്ചന്റെ ഉളിയ്ക്കിതെന്തു പറ്റി?
ഞാൻ യാത്രികനായിരുന്നു
കല്ലിന്റെ സംഗീതം തേടിപ്പോയവൻ
പാടുന്ന ജ്യേഷ്ഠനും
ഭ്രാന്തനനുജനുമിടയിൽ പിറന്ന ഗർഭം
വട്ടമെന്ന് കരുതിയാൽ ചതുരമായി മാറ്റുന്ന
ചതുരമെന്നു ധരിച്ചാൽ കോണായി മാറുന്ന
രൂപാരുപി 
ഞാൻ ശ്രുതി തെറ്റിപ്പോയ
വിഷഭൂപാളം.
ഇന്നലെ പണിത താഴികക്കുടത്തിന്
തമ്പുരാട്ടിയുടെ മുലക്കണ്ണുകളുടെ തിളക്കം
തച്ചന്റെ ഉളിയ്ക്കിതെന്തു പറ്റി?
മനസ്സിലെ ഉലയിൽ ഒരു കല്ലു പഴുത്ത് ചുമക്കുന്നു
എരിയുന്ന കനലിൽ നിന്നു ഞാൻ പറയട്ടേ ദൈവമെ..
തുപ്പുന്ന പാവയുടെ ചെകിടത്തടിക്കുന്ന
മകനെ ഞാൻ ഉളിവായ്ക്കു നൽകി...........

2 comments:

  1. ഞാൻ യാത്രികനായിരുന്നു
    കല്ലിന്റെ സംഗീതം തേടിപ്പോയവൻ
    ശ്രുതി തെറ്റിപ്പോയ
    വിഷഭൂപാളം.

    ReplyDelete
  2. പുതിയ വ്യാഘ്യാനം കൊള്ളാം

    ReplyDelete